Monday, 14 April 2025

മുഖ്യമന്ത്രിയായി കൂടുതൽ കാലം: പിണറായി രണ്ടാം സ്ഥാനത്ത്

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്ത്.
വിഷുദിനത്തിൽ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. കരുണാകരനെ മറികടന്ന് ഇ.കെ. നായനാർ ഒന്നാം സ്ഥാനത്തെത്തിയത് 1999 ഏപ്രിൽ 15 വിഷു ദിനത്തിലായിരുന്നു. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തുടര്ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് സി. അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര് 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അച്യുതമേനോനെ മറികടന്ന് 2023 ഓഗസ്റ്റ് 17 നാണ് പിണറായി മൂന്നാം സ്ഥാനം (2640 ദിവസം) നേടിയത്. കേരള രാഷ്ട്രീയചരിത്രത്തില് ഏറ്റവും കൂടുതല് കാലം (17 ദിവസം) കാവല് മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20).
ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേർ മുഖ്യമന്ത്രിമാരായി. തുടർച്ചയായി 2 മന്ത്രിസഭകൾക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നൽകിയത് പിണറായി മാത്രമാണ്. കരുണാകരൻ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
മുഖ്യമന്ത്രിമാരും അധികാരത്തിലിരുന്ന ദിവസങ്ങളും (മന്ത്രിസഭകളുടെ എണ്ണം ബ്രാക്കറ്റിൽ)
ഇ.കെ. നായനാർ - 4009 (3)
പിണറായി വിജയൻ - 3246* (2) (*2025 ഏപ്രിൽ 14 വരെ)
കെ. കരുണാകരൻ - 3246 (4)
സി. അച്യുതമേനോൻ - 2640 (2)
ഉമ്മൻ ചാണ്ടി - 2459 (2)
എ.കെ. ആന്റണി - 2177 (3)
വി.എസ്. അച്യുതാനന്ദൻ - 1826 (1)
ഇ.എം.എസ്. നമ്പൂതിരിപ്പാട് - 1818 (2)
പട്ടം താണുപിള്ള - 947 (1)
ആർ. ശങ്കർ - 715 (1)
പി.കെ. വാസുദേവൻ നായർ - 348 (1)
സി.എച്ച്. മുഹമ്മദ് കോയ - 54 (1)
സംസ്ഥാനം 8 ഘട്ടങ്ങളിലായി 1516 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1956 നവംബർ 1 (സംസ്ഥാന രൂപീകരണം) മുതൽ 2025 ഏപ്രിൽ 14 വരെ ആകെ 25001 ദിവസമാണ്.
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Wednesday, 29 May 2024

കൂടുതൽകാലം പ്രധാനമന്ത്രിപദവി : മോദി മൂന്നാമത് | വർഗീസ് ജോൺ തോട്ടപ്പുഴ

കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26) ഇന്നു (2024 മേയ് 29) മോദി എത്തും. ജവാഹര്ലാല് നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.

ആദ്യം 2014 മേയ് 26–നും രണ്ടാമത് 2019 മേയ് 30–നുമാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ‌‌വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 4–ന് ആയതുകൊണ്ട് കെയർടേക്കർ ആകാതെ തന്നെ അധികാരത്തിലിരുന്ന് മോദിയ്ക്ക് മൂന്നാം സ്ഥാനത്തെത്താം.
ജൂൺ 4–നു ശേഷമായിരിക്കും പുതിയ മന്ത്രിസഭ അധികാരത്തിലെത്തുക. അപ്പോഴേക്കും മോദിയുടെ രണ്ടാം മന്ത്രിസഭ 1832 ദിവസം പിന്നിട്ടിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ആയുസ് നീട്ടിക്കിട്ടിയ ഇന്ദിരാഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 മാര്ച്ച് 18 - 1977 മാര്ച്ച് 24; 2198 ദിവസം) കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവും കൂടുതന് കാലം അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയാണ്. രണ്ടാം മൻമോഹൻ മന്ത്രിസഭയ്ക്കും ഒന്നാം മോദി മന്ത്രിസഭയ്ക്കുമാണ് (1830 ദിവസം) ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം.
ഇതുവരെയുള്ള 15 പ്രധാനമന്ത്രിമാരും അവർ നേതൃത്വം നൽകിയ 29 മന്ത്രിസഭകളും അധികാരത്തിരുന്ന ദിവസങ്ങളും
ജവഹർലാൽ നെഹ്രു (6) – 6130
ഗുൽസരിലാൽ നന്ദ (2) – 26 (ഇടക്കാല പ്രധാനമന്ത്രി)
ലാൽ ബഹദൂർ ശാസ്ത്രി (1) – 581
ഇന്ദിരാഗാന്ധി (4) – 5829
മൊറാർജി ദേശായി (1) – 856
ചൗധരി ചരൺ സിങ് (1) – 170
രാജീവ് ഗാന്ധി (2) – 1858
വി.പി. സിങ് (1) – 343
ചന്ദ്രശേഖർ (1) – 223
പി.വി. നരസിംഹറാവു (1) – 1791
എ.ബി. വാജ്പേയി (3) – 2272
എച്ച്.ഡി. ദേവെ ഗൗഡ (1) – 324
ഐ.കെ. ഗുജറാൾ (1) – 332
ഡോ. മൻമോഹൻ സിങ് (2) – 3656
നരേന്ദ്ര മോദി (2) – 3656 (2024 മേയ് 29 വരെ)
ആകെ (29) – 28047 ദിവസം (76 വർഷം 9 മാസം 14 ദിവസം)
വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Tuesday, 28 May 2024

തിരുവിതാംകൂര്‍ പ്രജാസഭയിലെ വൈദിക സാമാജികര്‍ | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

 വൈദിക സാമാജികര്‍

ശ്രീമൂലം പ്രജാസഭയില്‍ പലപ്പോഴായി ഇരുപതില്‍ പരം വൈദികര്‍ അംഗങ്ങളായിട്ടുണ്ട്. ഇവരില്‍ ഒമ്പതു പേര്‍ മലങ്കര (ഓര്‍ത്തഡോക്സ്/യാക്കോബായ) സുറിയാനി സഭയിലെ വൈദികര്‍ (*) ആയിരുന്നു. ഇവരെല്ലാം സമൂഹത്തിന്‍റെയും നാടിന്‍റെയും നന്മയ്ക്കുവേണ്ടി പല വിഷയങ്ങളും ശ്രീമൂലം പ്രജാസഭയില്‍ ഉന്നയിക്കുകയും അതില്‍ പലതും നടപ്പാക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തവരാണ്. 

വൈദികര്‍, മിഷനറി, പാസ്റ്റര്‍ തുടങ്ങിയവരുടെ പേരും അംഗത്വ വിവരവും നിയോജകമണ്ഡലവും സമ്മേളന വര്‍ഷവും ലഭ്യമായ മറ്റു വിവരങ്ങളും താഴെ ചേര്‍ക്കുന്നു.

1. * വറീത് മാത്തു കത്തനാര്‍, ഈരാളി, പറവൂര്‍ (1848 - 1939) - ശ്രീമൂലം പ്രജാസഭയുടെ പ്രഥമ സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1904). പറവൂര്‍ സുറിയാനി പള്ളി വികാരി. നിര്യാണം : 07.02.1939

2. ഐപ്പ് തോമാ കത്തനാര്‍, കോവൂര്‍ (1842 - 1917) -  01, 02, 07, 10, 11 സമ്മേളനങ്ങള്‍/തിരുവല്ലാ താലൂക്ക് (1905), തിരുവല്ലാ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1911, 1914) പ്രതിനിധി, നോമിനേറ്റഡ് മെമ്പര്‍ (1904, 1915). മാര്‍തോമ്മാ സഭയുടെ പ്രഥമ വികാരി ജനറാള്‍. നിര്യാണം : 27.01.1917

3. * ഗീവര്‍ഗീസ് കത്തനാര്‍, വടക്കേടത്ത്, ഓമല്ലൂര്‍ (1875 - 1944) - 05, 13 സമ്മേളനങ്ങള്‍/ചെങ്ങന്നൂര്‍ താലൂക്ക് (1908), ചെങ്ങന്നൂര്‍ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1917) പ്രതിനിധി. 'ഗീവര്‍ഗീസ് കത്തനാര്‍ ഗീവര്‍ഗീസ്', 'വര്‍ഗീസ് കത്തനാര്‍' എന്നിങ്ങനെയാണ് പേരു കാണുന്നത്. നിര്യാണം : 11.06.1944

4. റവ. പി.ജെ. ജോഷ്വാ - ഏഴാം സമ്മേളനം/കുന്നത്തൂര്‍ താലൂക്ക് പ്രതിനിധി (1911). സിഎംഎസ് മിഷനറി, അടൂര്‍. 

5. ഫാ. സിറിയക്കൂസ് (കുറിയാക്കോസ്) - ഒമ്പതാം സമ്മേളനം/ആലുവാ പട്ടണ പരിഷ്കരണ കമ്മറ്റി പ്രതിനിധി (1913). 

6. * കോര മാത്തന്‍ മല്‍പാന്‍, കോനാട്ട്, പാമ്പാക്കുട (1860 - 1927) - 10, 11 സമ്മേളനങ്ങള്‍ /മൂവാറ്റുപുഴ താലൂക്ക് രണ്ടാം ഗ്രൂപ്പ് പ്രതിനിധി (1914, 1915). വൈദിക ട്രസ്റ്റി, മലങ്കര മല്‍പാന്‍, സുറിയാനി പണ്ഡിതന്‍, 1926ല്‍ കോറെപ്പിസ്കോപ്പാ. നിര്യാണം : 08.11.1927

7. റവ. സാമുവേല്‍ സുമനം - 10, 11 സമ്മേളനങ്ങള്‍/നെയ്യാറ്റിന്‍കര പട്ടണ പ്രതിനിധി (1914, 1915). എല്‍എംഎസ് പാസ്റ്റര്‍.

8. ഫാ. ഫെര്‍ണാണ്ടസ് - പത്താം സമ്മേളനം/കുളച്ചല്‍ പട്ടണ പ്രതിനിധി (1914).

9. റവ. ഡബ്ല്യു.ഡി. ഓസ്ബോണ്‍ - പത്താം സമ്മേളനം/ആറ്റിങ്ങല്‍ പട്ടണ പ്രതിനിധി (1914). യൂറോപ്യന്‍ മിഷനറി.

10. ജി. യേശുദാസന്‍ - പത്താം സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1914). ലൂതറന്‍ മിഷ്യനറി, നാഗര്‍കോവില്‍.

11. * ഫാ. എ.ജെ. മീഖായേല്‍, ആലുംമൂട്ടില്‍ (1879 - 1956) - 11, 13, 15, 21, 22 സമ്മേളനങ്ങള്‍/കായംകുളം പട്ടണ പരിഷ്കരണ കമ്മറ്റി (മുനിസിപ്പല്‍ കൗണ്‍സില്‍) പ്രതിനിധി (1915, 1917, 1919, 1925, 1926). 1926 ഒക്ടോബര്‍ 24ന് മീഖായേല്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ. 1956 ജനുവരി 18ന് കാലം ചെയ്തു.

12. ഫാ. പോള്‍ എ. ജോര്‍ജ് - 13-ാം സമ്മേളനം/പറവൂര്‍ പട്ടണ പ്രതിനിധി  (1917). പറവൂര്‍ സുറിയാനി കത്തോലിക്കാ പള്ളി വികാരി.

13. ഫാ. തോമസ് എം. മുരിയ്ക്കല്‍ - 15-ാം സമ്മേളനം/ചങ്ങനാശേരി പട്ടണ പ്രതിനിധി (1919). സെന്‍റ് ബര്‍ക്മെന്‍സ് ഹയര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്കൂള്‍ കറസ്പോണ്ടന്‍റ്.

14. * ഫാ. പി.ജെ. ജോണ്‍, പുലയങ്കാട്ടില്‍, രാമമംഗലം (1886 - 1924) - 16, 20 സമ്മേളനങ്ങള്‍/പറവൂര്‍ പട്ടണ പ്രതിനിധി (1920), നോമിനേറ്റഡ് മെമ്പര്‍ (1924). ക്നാനായ സമുദായ അംഗം. പറവൂര്‍ സുറിയാനി പള്ളി വികാരി. റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. നിര്യാണം : 26.03.1924

15. ഫാ. ജോസഫ് പഞ്ഞിക്കാരന്‍ - 17-ാം സമ്മേളനം/ആലുവാ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധി (1921). ആലുവാ  സെന്‍റ് മേരീസ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് ഹെഡ്മാസ്റ്റര്‍. 

16. * ഫാ. കെ. ജെ. കുറിയാക്കോസ് (കോറെപ്പിസ്കോപ്പാ), കോടിയാട്ട്, തിരുവല്ലാ (1870 - 1935) - 18-ാം സമ്മേളനം/നോമിനേറ്റഡ് മെമ്പര്‍ (1922). തിരുവല്ലാ കട്ടപ്പുറം പള്ളി വികാരി. നിര്യാണം : 30.08.1935

17. കെ. ടി. തോമസ് കത്തനാര്‍, കുറുന്തോട്ടിക്കല്‍, കോഴഞ്ചേരി (1874 - 1968) - 21,  25 സമ്മേളനങ്ങള്‍/നോമിനേറ്റഡ് മെമ്പര്‍ (1925, 1929). മാര്‍തോമ്മാ സഭാ വൈദിക ട്രസ്റ്റി, കോഴഞ്ചേരി ഇംഗ്ലീഷ് ഹൈസ്കൂള്‍ മാനേജര്‍. സെന്‍റ് തോമസ് കോളേജ്,  സെന്‍റ് തോമസ് ഹൈസ്കൂള്‍,  സെന്‍റ് മേരീസ് ഹൈസ്കൂള്‍ സ്ഥാപകന്‍. നിര്യാണം : 02.10.1968

18. റവ. ക്രിംബെല്‍ ജോഷ്വാ - 22, 24 സമ്മേളനങ്ങള്‍/ആറ്റിങ്ങല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിനിധി (1926), നോമിനേറ്റഡ് മെമ്പര്‍ (1928). എല്‍എംഎസ് അസിസ്റ്റന്‍റ് മിഷനറി, ആറ്റിങ്ങല്‍

19. * അവിരാ ഔസേഫ് (ജോസഫ്) കത്തനാര്‍, പുക്കുന്നേല്‍, പുതുപ്പാടി (1868 - 1948) - 24-ാം സമ്മേളനം/മൂവാറ്റുപുഴ താലൂക്ക് പ്രതിനിധി (1928). യാക്കോബായ വിഭാഗം വൈദിക ട്രസ്റ്റി. നിര്യാണം : 02.01.1948

20. റവ. ജെ.ഇ. കേസരി - 25-ാം സമ്മേളനം /നോമിനേറ്റഡ് മെമ്പര്‍ (1929). പ്രോട്ടസ്റ്റന്‍റ് സഭ, തിരുവനന്തപുരം.

21. * പൗലോസ് സ്കറിയാ കത്തനാര്‍, നെടുന്തള്ളില്‍, കോതമംഗലം (1880 - 1969) - 26-ാം സമ്മേളനം/മൂവാറ്റുപുഴ താലൂക്ക് പ്രതിനിധി  (1930). 1950ല്‍ കോറെപ്പിസ്കോപ്പാ. കോതമംഗലം ചെറിയ പള്ളി വികാരി. നിര്യാണം : 11.10.1969

22. * പൈലി മാത്യു കത്തനാര്‍ (ഫാ. എം.പി. മാത്യു), മരങ്ങാട്ട്, രായമംഗലം (1877 - 1934) - 27-ാം സമ്മേളനം/കുന്നത്തുനാട് താലൂക്ക് രണ്ടാം ഗ്രൂപ്പ് പ്രതിനിധി (1931). കുറുപ്പംപടി പള്ളി വികാരി. നിര്യാണം : 22.04.1934

Friday, 28 July 2023

കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15 | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ച തീയതിയെ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്. 1912 സെപ്റ്റംബര്‍ 12, 14, 15, 17 തീയതികള്‍ പല ചരിത്രകാരന്മാരും ഗ്രന്ഥകാരന്മാരും എഴുതാറുണ്ട്. എന്നാല്‍   1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്തതെന്ന് ഈ ലേഖകന്‍ 1982ല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദത്തിന് അന്ന് അംഗീകാരം ലഭിച്ചില്ല; ഇപ്പോള്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷിക്കുന്നു.  

കേരളത്തിലെ സുറിയാനി സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നതു (1953) വരെ (1950 വരെയെങ്കിലും) തീയതികള്‍ രേഖപ്പെടുത്തിയിരുന്നത് പ്രത്യേക രീതിയിലാണ്. വര്‍ഷം ക്രിസ്ത്വബ്ദത്തിലേതും (ചിലപ്പോള്‍ മലയാള അബ്ദത്തിലേതുമാകാം) മാസം മലയാള അബ്ദത്തിലേതും (കൊല്ലവര്‍ഷം) തീയതി ജൂലിയന്‍ കലണ്ടറിലേതുമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടറിലെ ജനുവരിക്ക് മകരം എന്നും ഫെബ്രുവരിക്ക് കുഭം എന്നും അങ്ങനെ ഡിസംബറിന് ധനു എന്നും പേരു പറയുന്നു. സുറിയാനി പഞ്ചാംഗത്തിലെ മാസങ്ങളും (കോനൂന്‍ഹ്രോയ് മുതല്‍ കോനൂന്‍ ക്ദീം വരെ) ഇക്കാലത്ത് ഇതിനോടു ചേര്‍ന്നു വന്നിരുന്നു. നമ്മുടെ സഭ 1953 വരെ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ചിരുന്നത് അന്ന് സുറിയാനി കണക്കില്‍ ധനു 25 (കോനൂന്‍ക്ദീം 25) ആയതുകൊണ്ടാണ്. ജൂലിയന്‍ - ഗ്രിഗോറിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ (20, 21 നൂറ്റുണ്ടുകള്‍) 13 ദിവസം വ്യത്യാസമുണ്ട്. 19-ാം നൂറ്റാണ്ടില്‍ 12-ം 18-ാം നൂറ്റാണ്ടില്‍ 11-ം 16, 17 നൂറ്റാണ്ടുകളില്‍ 10-ം ആണ് വ്യത്യാസം. സുറിയാനിക്കണക്ക് ജൂലിയന്‍ കലണ്ടറിനോട് ചേര്‍ന്നുവരുന്നു.

സുറിയാനി കണക്കില്‍ 1912 കന്നി 2 എന്നത് സുറിയാനി പഞ്ചാംഗത്തില്‍ 1912 ഈലൂല്‍ 2-ം ജൂലിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 2-ം ഗ്രിഗോറിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 15-ം ആണ് (13 ദിവസം വ്യത്യാസം).  ഇത് മലയാള അബ്ദത്തില്‍ 1088 ചിങ്ങം 31 ആണ്. ഇതൊരു ഞായറാഴ്ചയാണ്. കാതോലിക്കേറ്റ് സ്ഥാപനം നടന്ന തീയതി ഇതാണ്. അന്നൊക്കെ ഞായറാഴ്ചയും മാറാനായപ്പെരുന്നാളിനുമാണ് പട്ടംകൊട ആദിയായ ശുശ്രൂഷകള്‍ നടന്നിരുന്നത്. 

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ കബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. “....... On  Sept. 15, 1912 he effected in India the restoration of the Catholicate of the East through H.H. Patriarch Abdul Messiah II .....”. . അദ്ദേഹം കാലം ചെയ്ത് മുപ്പതാം ദിവസമാണ് ഈ ഫലകം വച്ചത്. രേഖകളും ഡയറിക്കുറിപ്പുകളും കൃത്യമായി സൂക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സെക്രട്ടറി ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ക്ക് (1901 - 1993; മുന്‍ വൈദികട്രസ്റ്റി) സുറിയാനിക്കണക്കിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. കൃത്യ തീയതി രേഖപ്പെടുത്തുന്നതിന് ഇത് സഹായമായിക്കാണും. 

ഒന്നാം കാതോലിക്കായ്ക്ക് പാത്രിയര്‍ക്കീസ് നല്‍കിയ സ്താത്തിക്കോനില്‍ '1912 കന്നി മാസം 2 ഞായറാഴ്ച' എന്നാണ് പറഞ്ഞിരിക്കുന്നത്. ക്നാനായ മെത്രാസത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് '1088 ചിങ്ങം 31 / 1912 സെപ്റ്റംബര്‍ 15 / ഈലൂല്‍ 2 ഞായറാഴ്ച' എന്നാണ് അദ്ദേഹത്തിന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെ (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിയില്‍ 'കന്നി 2' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. 

പൗരസ്ത്യ കാതോലിക്കോസ് എന്ന ഗ്രന്ഥത്തില്‍ (പൗരസ്ത്യ വിദ്യാപീഠം, കോട്ടയം, 1985) മലങ്കര കത്തോലിക്കാ വൈദികനായ ഫാ. ഡോ. ഗീവര്‍ഗീസ് ചേടിയത്ത് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് (പേജ് 159 - 162) 1912 സെപ്റ്റംബര്‍ 15 ആണ് ശരിയായ തീയതി എന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. 

1912 സെപ്റ്റംബര്‍ 18 (1088 കന്നി 3) മലയാള മനോരമയില്‍ വന്ന വാര്‍ത്ത '1912  സെപ്റ്റംബര്‍ 15' എന്ന തീയതിയെ ശരിവയ്ക്കുന്നതാണ്.

പൗരസ്ത്യ കാതോലിക്കാ സ്ഥാനം (പ്രത്യേക റിപ്പോര്‍ട്ടര്‍) നിരണം - കന്നി 1

മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതരസമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ "പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം", മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്ര പ്രസിദ്ധവുമായ ഈ നിരണത്തു പള്ളിയില്‍ വെച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു... (മലയാള മനോരമ - 1912 സെപ്റ്റംബര്‍ 18/1088 കന്നി 3 ബുധന്‍; 100 വര്‍ഷം മുന്‍പ് 2012 സെപ്റ്റംബര്‍ 17 തിങ്കള്‍).

മലയാള മനോരമ ആ കാലത്ത് ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. മലയാളക്കണക്കിലാണ് (കൊല്ലവര്‍ഷം) പത്രങ്ങളില്‍ തീയതി കൊടുക്കാറുള്ളത്. സുറിയാനിക്കണക്ക് ആണെങ്കില്‍ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കും. 1088 ചിങ്ങം 31 (1912 സെപ്റ്റംബര്‍ 15) ഞായറാഴ്ച നടന്ന കാതോലിക്കാ സ്ഥാനാരോഹണം കന്നി ഒന്ന് (സെപ്റ്റംബര്‍ 16) തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ടു ചെയ്തത്. പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കന്നി മൂന്ന് (സെപ്റ്റംബര്‍ 18) ബുധനാഴ്ച. 

റിപ്പോര്‍ട്ടിലെ 'ഇന്നലെ' എന്ന പദം റിപ്പോര്‍ട്ടു തയ്യാറാക്കിയ കന്നി മൂന്നിന്‍റെ തലേദിവസമായ കന്നി രണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്നു തെറ്റിദ്ധരിച്ച് തീയതി 1912 സെപ്റ്റംബര്‍ 17 എന്നു കണക്കാക്കിയവരുണ്ട്. ഇതു ചൊവ്വാഴ്ചയാണ്. 

കാതോലിക്കേറ്റ് സ്ഥാപന തീയതിയെ ചിലര്‍ 1088 കന്നി 2 എന്നു രേഖപ്പെടുത്തുകയും മലയാള തീയതി എന്ന് തെറ്റിദ്ധരിച്ച് മലയാള പഞ്ചാംഗം നോക്കി 1912 സെപ്റ്റംബര്‍ 17 എന്ന് കണ്ടുപിടിച്ചതുമാണ് തീയതി തെറ്റാനുള്ള പ്രധാന കാരണം. എണ്‍പതുകള്‍ വരെ പ്രസിദ്ധീകരിച്ച മിക്ക പുസ്തകങ്ങളും ഈ തീയതി സ്വീകരിച്ചു വന്നു. ഇപ്പോഴും ഇതാണ് ശരിയെന്ന് വിശ്വസിക്കുന്നവരുണ്ട്. തെറ്റു പറ്റിയതിന്‍റെ കാരണം പറഞ്ഞുകൊടുത്താലും സമ്മതിക്കാത്തവരുമുണ്ട്. 

കാതോലിക്കേറ്റ് സപ്തതി ആഘോഷത്തിന്‍റെ പ്രധാന സമ്മേളനം 1982 സെപ്റ്റംബര്‍ 12 ഞായറാഴ്ചയാണ് നടന്നത്. ഇതിനെ തുടര്‍ന്നാണ് 1912  സെപ്റ്റംബര്‍ 12 എന്ന തീയതി തെറ്റായി കൊടുത്തു തുടങ്ങിയത്. നവതിയായപ്പോഴും (2002) ഈ തീയതി വീണ്ടും തെറ്റായി കൊടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ വിജ്ഞാനകോശത്തില്‍ (പേജ് 560) വന്ന പിശകാണ് 1912 സെപ്റ്റംബര്‍ 14 നു കാരണം. എന്നാല്‍ ഇതിന്‍റെ മറ്റൊരു ഭാഗത്ത് (പേജ് 217) 1912 സെപ്റ്റംബര്‍ 15 എന്ന കൃത്യമായ തീയതി തന്നെ കൊടുത്തിട്ടുണ്ട്. 

വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ ഈ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നില്ല എന്നൊരു ആരോപണമുണ്ട്. ഈ ആരോപണം തെറ്റാണെന്ന് അന്നത്തെ മനോരമ വാര്‍ത്ത പൂര്‍ണമായി വായിക്കുമ്പോള്‍ മനസ്സിലാകും. ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെയും (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിക്കുറിപ്പുകളില്‍ കാതോലിക്കാ സ്ഥാനാരോഹണ സുശ്രൂഷയില്‍ മലങ്കര മെത്രാപ്പോലീത്താ സഹകാര്‍മ്മികനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ട്. 

ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം 1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് നടന്നതെന്നും അതില്‍ പ. വട്ടശ്ശേരില്‍ തിരുമേനി സഹകാര്‍മ്മികനായിരുന്നുവെന്നും അസന്നിഗ്ധമായി പറയാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

1. മലങ്കര സഭാചരിത്രഫലകങ്ങള്‍, Orthodox Theological Seminary 175th Year Celebrations Souvenir 1990, pp. 299 - 316.

2. ക്രിസ്ത്വാബ്ദത്തിനൊരു ആമുഖം: വിവിധ കലണ്ടറുകളും അബ്ദങ്ങളും, മനോരമ ഇയര്‍ബുക്ക് 2000 (പേജ് 18-22).

Wednesday, 19 July 2023

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്


 

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്.  അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ്  കെ.എം. മാണിയെ (18,728 ദിവസം / 51 വർഷം 3 മാസം 10 ദിവസം) മറിക‌ടന്ന് ഉമ്മൻ ചാണ്ടി ഈ ബഹുമതി കൈവരിച്ചത്. ഓരോ നിയമസഭയും രൂപീകരിച്ചതും പിരിച്ചുവിട്ടതുമായ തീയതികളെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു.  ഇതിലും കൂടുതൽ കാലം എംഎൽഎ ആയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി (56 വർഷം, 13 തവണ) മാത്രമാണ്.

കേരളത്തിലെ ഒന്നാം പൊതുതിരഞ്ഞെടുപ്പു മുതലുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു  നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), പി.ജെ. ജോസഫ് (2023 ജൂലൈ 18 വരെ 15422 ദിവസം),  േബബി ജോൺ (15184), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നത് ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ 5–ാം സ്ഥാനം

രണ്ടു തവണയായി 2459 ദിവസം (6 വർഷം 8 മാസം 25 ദിവസം) കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആദ്യ തവണ 625 ദിവസവും (31.08.2004 – 18.05.2006) രണ്ടാം തവണ 1834 ദിവസവും (18.05.2011 – 25.05.2016) ആണ് മുഖ്യമന്ത്രിയായിരുന്നത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 5–ാം സ്ഥാനമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. മൂന്നു തവണയായി 4009 ദിവസം. കെ. കരുണാകരൻ (നാലു തവണ; 3246 ദിവസം), സി. അച്യുതമേനോൻ (രണ്ടു തവണ; 2640 ദിവസം), പിണറായി വിജയൻ (രണ്ടു തവണ) എന്നിവർക്കാണ് അടുത്ത സ്‌ഥാനങ്ങൾ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്.

മന്ത്രിസഭകളിൽ 2–ാം സ്ഥാനം

അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭ (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം)  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത് രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. 2011 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20ന് രാജിവച്ചെങ്കിലും 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു – ആകെ 1834 ദിവസം (5 വർഷം 7 ദിവസം). അച്യുതാനന്ദൻ  മന്ത്രിസഭയ്ക്കാണ് (2006 മേയ് 18 – 2011 മേയ് 18; 1826 ദിവസം) അടുത്ത സ്ഥാനം. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇതുവരെ അധികാരത്തിൽ വന്ന 23 മന്ത്രിസഭകളിൽ ഈ മൂന്നു മന്ത്രിസഭകൾക്കു മാത്രമാണ് കൃത്യമായി 5 വർഷം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ഇ.കെ. നായനാരുടെ മൂന്നാം (1996 മേയ് 20 – 2001 മേയ് 17) മന്ത്രിസഭയ്‌ക്കാണ് ഇക്കാര്യത്തിൽ നാലാം സ്‌ഥാനം (1823 ദിവസം).

മന്ത്രിമാരിൽ 10–ാം സ്ഥാനം

നാല് മന്ത്രിസഭകളിൽ 1731 ദിവസം (4 വർഷം 8 മാസം 27 ദിവസം) ഉമ്മൻ ചാണ്ടി അംഗമായിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (11.04.1977 – 27.04.1977, 16 ദിവസം) ഒന്നാം ആന്റണി മന്ത്രിസഭയിലും (27.04.1977 – 29.10.1978, 550 ദിവസം) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (28.12.1981 –17.03.1982, 79 ദിവസം) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (02.07.1991 – 22.06.1994, 1086 ദിവസം) പ്രവർത്തിച്ചു.

ഇതുവരെയുള്ള 227 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം / 11 വർഷം 5 മാസം 21 ദിവസം) 10–ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കാലം (8759 ദിവസം) മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് കെ.എം. മാണിക്കാണ്. പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുമ്പിൽ.

പ്രതിപക്ഷ നേതാവും സഭാനേതാവും

12–ാം നിയമസഭയിൽ (25.05.2006 – 14.05.2011, 1815 ദിവസം) പ്രതിപക്ഷ നേതാവായി. ആകെയുള്ള 11 പ്രതിപക്ഷനേതാക്കളിൽ 5–ാം സ്ഥാനമുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരാണ് മുൻനിരയിൽ.

ഒരു തവണ നിയമസഭാനേതാവിന്റെ (29.06.1992 – 18.07.1992, 19 ദിവസം, 9–ാം നിയമസഭ) താൽക്കാലിക ചുമതല വഹിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാലത്താണ് ധനമന്ത്രിയായിരുന്ന അദ്ദേഹം ഈ ചുമതല നിർവഹിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം നേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907