Wednesday, 19 July 2023

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്


 

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്.  അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ്  കെ.എം. മാണിയെ (18,728 ദിവസം / 51 വർഷം 3 മാസം 10 ദിവസം) മറിക‌ടന്ന് ഉമ്മൻ ചാണ്ടി ഈ ബഹുമതി കൈവരിച്ചത്. ഓരോ നിയമസഭയും രൂപീകരിച്ചതും പിരിച്ചുവിട്ടതുമായ തീയതികളെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു.  ഇതിലും കൂടുതൽ കാലം എംഎൽഎ ആയിരുന്നത് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി (56 വർഷം, 13 തവണ) മാത്രമാണ്.

കേരളത്തിലെ ഒന്നാം പൊതുതിരഞ്ഞെടുപ്പു മുതലുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു  നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), പി.ജെ. ജോസഫ് (2023 ജൂലൈ 18 വരെ 15422 ദിവസം),  േബബി ജോൺ (15184), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നത് ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ 5–ാം സ്ഥാനം

രണ്ടു തവണയായി 2459 ദിവസം (6 വർഷം 8 മാസം 25 ദിവസം) കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. ആദ്യ തവണ 625 ദിവസവും (31.08.2004 – 18.05.2006) രണ്ടാം തവണ 1834 ദിവസവും (18.05.2011 – 25.05.2016) ആണ് മുഖ്യമന്ത്രിയായിരുന്നത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് 5–ാം സ്ഥാനമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. മൂന്നു തവണയായി 4009 ദിവസം. കെ. കരുണാകരൻ (നാലു തവണ; 3246 ദിവസം), സി. അച്യുതമേനോൻ (രണ്ടു തവണ; 2640 ദിവസം), പിണറായി വിജയൻ (രണ്ടു തവണ) എന്നിവർക്കാണ് അടുത്ത സ്‌ഥാനങ്ങൾ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്.

മന്ത്രിസഭകളിൽ 2–ാം സ്ഥാനം

അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭ (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം)  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത് രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. 2011 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിസഭ 1829 ദിവസം പിന്നിട്ട് 2016 മേയ് 20ന് രാജിവച്ചെങ്കിലും 25 വരെ കാവൽ മന്ത്രിസഭയായി തുടർന്നു – ആകെ 1834 ദിവസം (5 വർഷം 7 ദിവസം). അച്യുതാനന്ദൻ  മന്ത്രിസഭയ്ക്കാണ് (2006 മേയ് 18 – 2011 മേയ് 18; 1826 ദിവസം) അടുത്ത സ്ഥാനം. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഇതുവരെ അധികാരത്തിൽ വന്ന 23 മന്ത്രിസഭകളിൽ ഈ മൂന്നു മന്ത്രിസഭകൾക്കു മാത്രമാണ് കൃത്യമായി 5 വർഷം പൂർത്തിയാക്കാൻ അവസരം ലഭിച്ചത്. ഇ.കെ. നായനാരുടെ മൂന്നാം (1996 മേയ് 20 – 2001 മേയ് 17) മന്ത്രിസഭയ്‌ക്കാണ് ഇക്കാര്യത്തിൽ നാലാം സ്‌ഥാനം (1823 ദിവസം).

മന്ത്രിമാരിൽ 10–ാം സ്ഥാനം

നാല് മന്ത്രിസഭകളിൽ 1731 ദിവസം (4 വർഷം 8 മാസം 27 ദിവസം) ഉമ്മൻ ചാണ്ടി അംഗമായിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (11.04.1977 – 27.04.1977, 16 ദിവസം) ഒന്നാം ആന്റണി മന്ത്രിസഭയിലും (27.04.1977 – 29.10.1978, 550 ദിവസം) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (28.12.1981 –17.03.1982, 79 ദിവസം) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (02.07.1991 – 22.06.1994, 1086 ദിവസം) പ്രവർത്തിച്ചു.

ഇതുവരെയുള്ള 227 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം / 11 വർഷം 5 മാസം 21 ദിവസം) 10–ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ കാലം (8759 ദിവസം) മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് കെ.എം. മാണിക്കാണ്. പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുമ്പിൽ.

പ്രതിപക്ഷ നേതാവും സഭാനേതാവും

12–ാം നിയമസഭയിൽ (25.05.2006 – 14.05.2011, 1815 ദിവസം) പ്രതിപക്ഷ നേതാവായി. ആകെയുള്ള 11 പ്രതിപക്ഷനേതാക്കളിൽ 5–ാം സ്ഥാനമുണ്ട്. വി.എസ്. അച്യുതാനന്ദൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരാണ് മുൻനിരയിൽ.

ഒരു തവണ നിയമസഭാനേതാവിന്റെ (29.06.1992 – 18.07.1992, 19 ദിവസം, 9–ാം നിയമസഭ) താൽക്കാലിക ചുമതല വഹിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാലത്താണ് ധനമന്ത്രിയായിരുന്ന അദ്ദേഹം ഈ ചുമതല നിർവഹിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം നേതൃസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

വർഗീസ് ജോൺ തോട്ടപ്പുഴ – 9446412907

Tuesday, 27 June 2023

പഴയ പാര്‍ലമെന്‍റില്‍ ഏഴു സഭകള്‍


"Seven Legislative Bodies in the Old Parliament House" published in Malayala Manorama Padippura 09-06-2023. 

Sunday, 25 June 2023

Seven types of Triangles

 


"Seven types of Triangles"
Published in Malayala Manorama Padippura, 23-06-2023.

Saturday, 13 May 2023

മലങ്കരസഭാ ഭരണഘടന: വിവാദങ്ങള്‍ക്ക് മറുപടി

മലങ്കരസഭാ ഭരണഘടനയെ പറ്റി പാത്രിയര്‍ക്കീസ് ഭാഗം ഇപ്പോള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ കോടതികളില്‍ ഉന്നയിച്ച് തീര്‍പ്പാക്കിയിട്ടുള്ളതാണ്. 1934ലെ മലങ്കര അസോസിയേഷനും അതിന്‍റെ നടപടികളും അതു പാസ്സാക്കിയ ഭരണഘടനയും സാധുവാണെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും നോട്ടീസ് കല്‍പന അയച്ചിട്ടാണ് 1934ല്‍ അസോസിയേഷന്‍ കൂടിയത്.

1934ലെ ഭരണഘടന 1958ല്‍ അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയെ അടിച്ചേല്‍പിച്ചതാണെന്നൊരു വാദമുണ്ട്. പാത്രിയര്‍ക്കീസ് കക്ഷിയുടെ ഉന്നതനേതൃത്വം അറിഞ്ഞ് പൂര്‍ണ്ണ മനസ്സോടെയാണ് ഭരണഘടന സ്വീകരിച്ചതെന്നും പിന്നീട് ഭിന്നതയ്ക്ക് ഇതൊരു വിഷയമാക്കിയതാണെന്നും പാത്രിയര്‍ക്കീസ് ഭാഗത്തെ മുന്‍ വൈദിക ട്രസ്റ്റിയും സഭായോജിപ്പിന്‍റെ നേര്‍സാക്ഷിയുമായ കല്ലൂപ്പറമ്പില്‍ ദിവംഗതനായ ബഹു. വി.എം. ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞിട്ടുണ്ട്. 

1958ലെ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് സഭായോജിപ്പിന്‍റെ അന്തരീക്ഷത്തിലാണ് 1964 - 1967 കാലത്ത് ഭരണഘടന ദേദഗതി ചെയ്തത്. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം കൂടി ചേര്‍ന്നു നടത്തിയതാണ് ഈ ഭേദഗതി. അന്നത്തെ (1966 - 1970) റൂള്‍ കമ്മറ്റിയില്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ (പ്രസിഡന്‍റ്), ഫാ. പി.പി. ജോസഫ്, ഡോ. എ.ടി. മര്‍ക്കോസ്, ചാക്കോ ജോര്‍ജ്, പി.ടി. വര്‍ഗീസ്, കെ. കോരുത്, കെ.എന്‍. ചാക്കോ, ജേക്കബ് സ്റ്റീഫന്‍, കെ.ടി. മാത്യു, എം.സി. പോത്തന്‍, പി.സി. ഏബ്രഹാം (അസോസിയേഷന്‍ സെക്രട്ടറി / കണ്‍വീനര്‍) എന്നീ 11 അംഗങ്ങളുണ്ടായിരുന്നു. 

ഭേദഗതികള്‍ നിര്‍ദേശിച്ച അന്നത്തെ റൂള്‍ കമ്മറ്റിയിലും പാസ്സാക്കിയ മാനേജിംഗ് കമ്മറ്റിയിലും മുന്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാരായ ഫാ. പി.പി. ജോസഫ് പുളിക്കപ്പറമ്പില്‍ (കോട്ടയം), അഡ്വ. പി. ടി. വര്‍ഗീസ് (പെരുമ്പാവൂര്‍), പി. ജേക്കബ് സ്റ്റീഫന്‍ (റാന്നി) തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം. അവര്‍ ഉന്നയിക്കാത്ത സംശയങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 1967 വരെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇനി യാതൊരു അവകാശവും മറുകക്ഷിക്കില്ല. മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇടവകപ്പള്ളികളില്‍ നിലനിന്ന ചില പതിവുകള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്നതിനുള്ള ഭേദഗതികളും അന്നുണ്ടായി. ഇടവകമെത്രാപ്പോലീത്തായുടെ അനുമതിയോടു കൂടി ഇടവകയെ വാര്‍ഡുകളായി തിരിച്ച് അതതു വാര്‍ഡുകളിലെ ഇടവകയോഗാംഗങ്ങളില്‍ നിന്ന് ഇടവക യോഗത്തിലേക്ക് ഒന്നോ അതിലധികമോ പ്രതിനിധികളെ തെരഞ്ഞെടുക്കാവുന്നതും പ്രതിനിധികളുടെ യോഗം ചെയ്യുന്ന തീരുമാനം ഇടവകയോഗത്തിന്‍റെ തീരുമാനം ആയിരിക്കുന്നതും ആകുന്നു എന്ന ഭാഗം മലങ്കരസഭാ ഭരണഘടനയുടെ 12-ാം വകുപ്പില്‍ 1967ല്‍ ചേര്‍ത്തത് ഇങ്ങനെയാണെന്നു കരുതുന്നു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1958നു ശേഷം യാതൊരു ഭേദഗതിയും ഉണ്ടായിട്ടില്ല. 

"ഭരണഘടനയുടെ 'ഏതു വേര്‍ഷ'നാണ് അംഗീകരിക്കേണ്ടതെന്നു കോടതി പറഞ്ഞിട്ടില്ല" എന്നു പറയുന്നത് "രജിസറ്റര്‍ ചെയ്തിട്ടുണ്ടോ, ഒറിജിനല്‍ എവിടെ" എന്നൊക്കെ ചോദിക്കുന്നതു പോലെ മുട്ടാത്തര്‍ക്കം മാത്രമാണ്. 

(വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എഴുതിയ മലങ്കര സഭാ ഭരണഘടന: അല്‍പം ചരിത്രം (ബഥേല്‍ പത്രിക 2019 മേയ് ലക്കം) എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.)

Tuesday, 2 August 2022

എംഎല്‍എ പദത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് റെക്കോര്‍ഡ് | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

 04.08.2022

കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്‍റെ റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രിയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗവുമായ ഉമ്മന്‍ ചാണ്ടിക്ക്. അദ്ദേഹം 2022 ഓഗസ്റ്റ് 2-ന് നിയമസഭയില്‍ 18728 ദിവസം (51 വര്‍ഷം മൂന്നേകാല്‍ മാസം) പിന്നിട്ടു. അന്നു വരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ഇതുവരെയുള്ള 970 എംഎല്‍എമാരില്‍ ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്.

പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മാത്രം 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ ചാണ്ടി വിജയിച്ചു. രണ്ടു തവണ (2004-2006, 2011-2016) കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. ഒരു തവണ (2006-2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായി.

പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ കെ.എം. മാണി വിജയിക്കുകയും 12 നിയമസഭകളില്‍ അംഗമാകുകയും ചെയ്തു. ആദ്യമായി വിജയിച്ചത് 1965-ലാണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967ലാണ്. 2019ഏപ്രില്‍ 9ന് അന്തരിച്ചു.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്‍റ റെക്കോര്‍ഡ് കെ.എം. മാണിക്ക് (8759 ദിവസം) തന്നെയാണ്. ഇതുവരെയുള്ള 226 മന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് (4190 ദിവസം) 10-ാം സ്ഥാനമാണ്. മുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള കണക്കാണിത്. ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിക്ക് (2459 ദിവസം) 4-ാം സ്ഥാനമാണ്. ഇ.കെ. നായനാര്‍ക്കാണ് ഒന്നാം സ്ഥാനം (4009 ദിവസം).

കോട്ടയം മെത്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ് ഉമ്മന്‍ ചാണ്ടി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 55 മലങ്കരസഭാംഗങ്ങളാണ് കേരളത്തില്‍ ഇതുവരെ എംഎഎമാരായത്. ജയിച്ചിട്ടും എംഎല്‍എ ആകാത്ത ഒരാള്‍ കൂടിയുണ്ട് - 1965ല്‍ മൂവാറ്റുപുഴ നിന്നു വിജയിച്ച എ.ടി. പത്രോസ്. 

Thursday, 2 June 2022

എപ്പിസ്കോപ്പല്‍ നാമങ്ങള്‍ | വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

 കോട്ടയം ഇടവഴീയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ സുറിയാനിയില്‍ തയ്യാറാക്കിയ 'യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം' എന്ന ഗ്രന്ഥത്തില്‍ മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യോത്തര രൂപത്തില്‍ വിശദീകരിക്കുന്നു. മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു ഇതിനെക്കുറിച്ചു പറയാം. ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ 1869ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) തയ്യാറാക്കിയ മലയാള പരിഭാഷ 1879ല്‍ പ്രസിദ്ധീകരിച്ചു. ഇടവഴീയ്ക്കല്‍ ശ്രീ. ഇ.എ. ഫിലിപ്പ് ആണ് വിവരങ്ങള്‍ തന്നു സഹായിച്ചത്.

മേല്‍പ്പട്ടക്കാരെ വാഴിക്കുമ്പോള്‍ സ്വന്തനാമം കൂടാതെ നല്‍കുന്ന എപ്പിസ്കോപ്പല്‍ നാമങ്ങളെപ്പറ്റി ഈ ഗ്രന്ഥത്തില്‍ പറയുന്ന വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്.

ചോദ്യം - മേല്പട്ടക്കാര്‍ക്കു സ്വന്തനാമം കൂടാതെ വിശേഷാല്‍ പേരുകള്‍ കൊടുക്കുന്നുണ്ടൊ?

ഉത്തരം - ശുദ്ധമുള്ള പത്രോസ് ശ്ലീഹായുടെ മരണശേഷം അന്ത്യോഖ്യാസിംഹാസനത്തിലേക്കു നിയമിക്കപ്പെട്ട മേല്പട്ടക്കാരന്‍ മിശിഹാകര്‍ത്താവു കൈയ്യില്‍ എടുത്തു അനുഗ്രഹിച്ച പൈതലും (വി.മത്തായി 18:2; വി.മര്‍ക്കോസ്. 9:36) പിന്നീടു മാര്‍ യോഹന്നാന്‍ ഏവന്‍ഗേലീസ്ഥായുടെ ശിഷ്യനുമായിരുന്ന ഇഗ്നാത്തിയോസ് പരിശുദ്ധനായിരുന്നതിനാല്‍ ആ നാമപ്രകാരം അന്ത്യോഖ്യായിലെ എല്ലാ പാത്രീയര്‍ക്കീസന്മാരെയും മാര്‍ ഇഗ്നാത്തിയോസ് എന്നു വിളിച്ചുവരുന്നു. മപ്രിയനാ ആയി വാഴിക്കപ്പെടുന്നവര്‍ക്കു ബസേലിയോസ് എന്നും ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നവര്‍ക്കു ഗ്രീഗോറിയോസ് എന്നും പേര്‍ കൊടുക്കുന്നു. മറ്റുള്ള മെത്രാന്മാര്‍ക്കു പാത്രീയര്‍ക്കീസിന്‍റെ ഇഷ്ടം പോലെ താഴെ പറയുന്ന പന്ത്രണ്ടു നാമങ്ങളില്‍ ഓരോന്നു കല്പിച്ചു കൊടുക്കുന്നു.

(1) സേവേറിയോസ്, (2) ദീയസ്ക്കോറോസ്, (3) അത്താനാസ്യോസ്, (4) ദീവന്നാസ്യോസ്, (5) തീമോത്തിയോസ്, (6) ഒസ്താത്യോസ്, (7) യൂലിയോസ്, (8) പീലക്സീനോസ്, (9) അന്തീമോസ്, (10) ക്ലീമ്മീസ്, (11) കൂറിലോസ്, (12) ഈവാനിയോസ്.

ചോദ്യം - ഈ സ്ഥാനങ്ങളും പേരുകളും കൊടുക്കപ്പെടുന്നത് ഏതു സമയത്താകുന്നു?
ഉത്തരം - പട്ടത്വത്തിനു അടുത്ത എല്ലാ സ്ഥാനമാനങ്ങളും പേരുകളും കുര്‍ബ്ബാന സമയത്തു അത്രെ കൊടുക്കുന്നത്.

ചോദ്യം - ഊര്‍ശ്ലേമിലെ മേല്പട്ടക്കാരന്, ശേഷം മേല്പട്ടക്കാരെക്കാള്‍ സ്ഥാനത്തിലൊ അധികാരത്തിലൊ വല്ല വലിപ്പവുമുണ്ടൊ?

ഉത്തരം - സ്ഥാനത്തിലും അധികാരത്തിലും യാതൊരു വലിപ്പവുമില്ല. എങ്കിലും ശുദ്ധമുള്ള പട്ടണത്തിന്‍റെ മെത്രാപ്പോലീത്താ ആകകൊണ്ട് പൊതുവിലെ മേല്പട്ടക്കാരനും ശ്രേഷ്ടനുമെന്നു വിചാരിക്കപ്പെടുന്നതു കൂടാതെ അഞ്ചാം പാത്രിയര്‍ക്കീസ് എന്നു പേര്‍ പറകകൂടി ചെയ്യുന്നു.

മുകളില്‍ പറയുന്ന 12 പേരുകളില്‍ "മാര്‍ അന്തീമോസ്" എന്ന പേര് മലങ്കര സഭയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. അന്ത്യോഖ്യന്‍ സഭയിലും അടുത്ത കാലത്ത് ആര്‍ക്കും നല്‍കിയതായി അറിവില്ല. അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന അന്തീമോസ് (Anthimos / Anthimus AD 535 - 536) കോണ്‍സ്റ്റാന്‍റീനോപ്പിളിലെ 54-ാമത്തെ പാത്രിയര്‍ക്കീസായിരുന്നു.(മലങ്കര സഭാ വിജ്ഞാനകോശം പേജ് 25, 26 കാണുക)

അഞ്ചാം തുബ്ദേനില്‍ പേരു പറഞ്ഞിരിക്കുന്ന യൂലിയോസ് റോമിലെ 35-ാമത്തെ എപ്പിസ്കോപ്പാ (Pope Julius I AD 337 - 352) ആയിരുന്നു. അദ്ദേഹത്തിന്‍റെ വകയായ ഒരു കുര്‍ബാനക്രമം നമ്മുടെ തക്സായിലുണ്ട്.

Wednesday, 9 March 2022

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് കാലം ചെയ്തു

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹതലവന്‍ ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ്  (84) കാലം ചെയ്തു. എത്യോപ്യന്‍ സഭയിലെ രണ്ടു പാത്രിയര്‍ക്കീസുമാരില്‍ ഒരാളായിരുന്നു. ഇരു പാത്രിയര്‍ക്കീസുമാരും സഭാ തലവന്മാരായിരുന്നെങ്കിലും ഭരണച്ചുമതല ആബൂനാ മത്ഥിയാസ് നിര്‍വഹിച്ചു വരികയായിരുന്നു.


1937ല്‍ ജനിച്ചു. 1979ല്‍ മെത്രാനായി. 1988 ഓഗസ്റ്റ് 29ന് എത്യോപ്യന്‍ സഭയുടെ നാലാമത്തെ പാത്രിയര്‍ക്കീസായി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കീഴില്‍ പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ട ആബൂനാ മെര്‍ക്കോറിയോസ്, കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്‍റെ പേരില്‍ 1991-ല്‍ സുന്നഹദോസിനാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും 1993ല്‍ പലായനം ചെയ്യുകയും പിന്നീട് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. ഒരു ചെറിയ വിഭാഗത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ന്യൂജേഴ്സിയില്‍ താമസിക്കുകയായിരുന്നു.

ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) 2018 ജൂലൈ 31ന് സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞ ആബൂനാ മെര്‍ക്കോറിയോസ് എത്യോപ്യയില്‍ മടങ്ങിയെത്തി. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയുടെ ശക്തമായ ഇടപെടലാണ് 27 വര്‍ഷത്തെ ഭിന്നിപ്പ് അവസാനിപ്പിച്ചത്. പരസ്പര മുടക്കുകള്‍ പിന്‍വലിച്ചതോടെ ഒരു സഭയും ഒരു സുന്നഹദോസും മാത്രമായി. സമീപകാലത്തെ വംശീയപ്രശ്നങ്ങള്‍ സഭയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് സഭയും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതുമാണ് എത്യോപ്യന്‍ സഭ. എത്യോപ്യായിലെ ജനങ്ങളില്‍ പകുതിയോളം സഭാവിശ്വാസികളാണ്.

അലക്സന്ത്രിയായിലെ കോപ്റ്റിക് പാത്രിയര്‍ക്കീസുമാര്‍ (പോപ്പ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് എത്യോപ്യന്‍ സഭയ്ക്ക് ആത്മീയ നേതൃത്വം നല്‍കിവന്നിരുന്നത്. 1951ല്‍ ഈ സഭ ഉള്‍ഭരണ സ്വാതന്ത്ര്യവും 1959ല്‍ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ ഭരണകാലം (1930 - 1974) സഭയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. 1956ല്‍ അദ്ദേഹം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ മലങ്കരസഭയിലും സന്ദര്‍ശനം നടത്തി. ആഡിസ് അബാബായില്‍ 1965 ജനുവരിയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി. ഇത് ക്രൈസ്തവലോക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്.

'എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തെക്ലേഹൈമനോത്തിന്‍റെ സിംഹാസനത്തിലെ എച്ചഗ്വേയും' എന്നാണ് പാത്രിയര്‍ക്കീസിന്‍റെ സ്ഥാനനാമം. മലങ്കരസഭയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന സഭയാണിത്. സഭാതലവന്മാര്‍ പല തവണ പരസ്പര സന്ദര്‍ശനം നടത്തിയിട്ടുണ്ട്.